ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിയമസഭ കക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. യോഗത്തിന് മുന്നോടിയായി ചേർന്ന ഗെലോട്ട് പക്ഷത്തെ എംഎൽ എമാരുടെ യോഗത്തിൽ സച്ചിൻ പൈലറ്റിനെതിരെ കടുത്ത വിമർശനമുയർന്നു. 2 വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. ഇതോടെ ഇന്ന് വൈകിട്ട് ചേരുന്ന യോഗം നിർണായകമായി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാകും യോഗം ആരംഭിക്കുക. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ നമിയമസഭാ കക്ഷി യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സെപ്റ്റംബർ 20ന് യോഗം ചേർന്നിരുന്നു. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ തന്റെ പിൻഗാമിയെ സോണിയാ ഗാന്ധിയും അജയ് മാക്കനും തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
സച്ചിൻ പൈലറ്റിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് നിയമസഭാ സ്പീക്കർ സി പി ജോഷിയുടെ പേരാണ്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനാണ് ജോഷി. 2008 ൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് പരാജയപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പൈലറ്റ് നേരിട്ടെത്തി ജോഷിയെ കണ്ടിരുന്നു. മറ്റ് എംഎൽഎമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്പീക്കറുമായുള്ള കൂടിക്കാഴ്ച.
