ബിസിസിഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലിക്ക് പകരം മുൻതാരം റോജർ ബിന്നിയെ തിരഞ്ഞെടുത്തു. മുംബൈയിൽ നടന്ന വാർഷിക യോഗത്തിലാണ് റോജർ ബിന്നിയെ തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും.
ആശിഷ് ഷെലാർ (ട്രഷറർ), രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ദേവജിത് സൈകിയ (ജോയിൻ സെക്രട്ടറി). സ്ഥാനമൊഴിയുന്ന ട്രഷറർ അരുൺ ധുമാലിനെ ഐപിഎൽ ചെയർമാനായും തിരഞ്ഞെടുത്തു.
അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കേയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാംഗ്ലൂർ സ്വദേശിയായ റോജർ ബിന്നി ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റുകളും 72 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാണ് ബിന്നി. 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവുമായിരുന്നു റോജർ ബിന്നി. ബിസിസിഐ സിലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപിക്ക് അനഭിമിതനായതു കൊണ്ടാണ് ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. ഗാംഗുലിക്ക് മത്സരിക്കാൻ അവസരം നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ഗാംഗുലിക്ക് അവസരം നൽകാതിരിക്കുകയും അമിത്ഷായുടെ മകൻ ജെയ് ഷായ്ക്ക് സെക്രട്ടറി സ്ഥാനത്ത് വീണ്ടും അവസരം നൽകിയതും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മമത ബാനർജി പറഞ്ഞു.
ഗാംഗുലിലെ ഐസിസിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും മമത വ്യക്തമാക്കി. ബംഗാളിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് സൗരവ് ഗാംഗുലി. ഇത്ര മോശമായ രീതിയിൽ അദ്ദേഹത്തെ ഒഴിവാക്കിയത് എന്തിനാണെന്നും മമത ചോദിച്ചു.
ഒക്ടോബർ 20-നാണ് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. അടുത്ത മാസം മെൽബണിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
