കോവിഡ് രണ്ടാം തരംഗത്തിന്റെ 55 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 577 കുട്ടികളാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായത്. കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹ മാധ്യമങ്ങളില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച് സന്ദേശങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അന്വേഷണം നടന്നത്. “എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലും എത്ര കുട്ടികള്‍ അനാഥരായി എന്നതില്‍ കണക്കെടുത്തു. നിലവില്‍ 577 കുട്ടികള്‍ക്കാണ് മാതാപിതാക്കള്‍ നഷ്ടമായിട്ടുള്ളത്,” മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.അനാഥരായ കുട്ടികള്‍ക്ക് പിന്തുണയ്ക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞബദ്ധരാണെന്ന് വകുപ്പ് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട കണക്കും കേന്ദ്രമന്ത്രി പുറത്തു വിട്ടു.

അനാഥരായവരുടെ പരിചരണത്തിനായി ഒരു ജില്ലയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്, ഇത് സംയോജിത ശിശു സംരക്ഷണ പദ്ധതി പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് വിതരണം ചെയ്യും. ഒരു കുട്ടി പോലും അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോകരുത് എന്നാണ് ലക്ഷ്യം,” അധികൃതര്‍ വ്യക്തമാക്കി.

ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് മൂലം അനാഥരായവര്‍ക്ക് സഹായം വാക്ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്തുണ നല്‍കുമെന്ന് അറിയിച്ചു. ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്ര പ്രദേശ് സര്‍ക്കാരുകള്‍ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *