ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെർഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യൺ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം.
പുതിയ പട്ടിക പ്രകാരം മെക്‌സികൻ വ്യവസായി കാർലോസ് സ്ലിം, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മൈക്രോ സോഫ്റ്റ് മുൻ സി.ഇ.ഒ. സ്റ്റീവ് ബാൽമെർ എന്നിവർക്ക് പിന്നലാണ് അദാനി. ബെർനാൾഡ് ആർനോൾട്ട്, ഇലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിവരാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്ത്.
അതേസമയം അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുഎസ് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിട്ടുണ്ട്.
