അദാനി ഗ്രൂപ്പ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരി മൂല്യം ഇടിഞ്ഞതോടെ ആകെ 120 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഇന്ന് വിപണി ആരംഭിച്ചതിന് ശേഷം അദാനി ഓഹരികളുടെ വിലയിൽ 30 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തിയെങ്കിലും പിന്നീട് മൂല്യം ചെറുതായി ഉയർന്ന് നഷ്ടം 11 ശതമാനമായി കുറഞ്ഞു.

ഇന്ന് വ്യാപാരം തുടങ്ങി അൽപ സമയത്തിനുള്ളിൽ അദാനി ഓഹരികൾ വലിയ തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരം അവസാനിക്കാറായപ്പോൾ പല ഓഹരികളും നഷ്ടം കുറയ്ക്കുകയോ സ്ഥിരത നിലനിർത്തുകയോ ചെയ്തു. ഇൻട്രാഡേയിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ 25 ശതമാനവും അദാനി പോർട്ട് ഓഹരികൾ 15 ശതമാനവും ഇടിഞ്ഞെങ്കിലും ഇവ യഥാക്രമം രണ്ട് ശതമാനം നഷ്ടത്തിലും 5.5 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഓഫ്‌ഷോർ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പരാമർശം. എന്നാൽ റിപ്പോർട്ട് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നായിരുന്നു റിപ്പോർട്ടിന് അദാനി ഗ്രൂപ്പിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *