വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. ഫെബ്രുവരി 27 നാണ് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയത്. പൈലറ്റിന്റെ അടുത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച ആണെന്ന് ഡിജിസിഎ വിലയിരുത്തുന്നു.
താൻ പൈലറ്റായ വിമാനത്തിൽ യാത്രക്കാരിയായി എത്തിയ സ്ത്രീ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് ആരോപണവിധേയനായ വ്യക്തി ക്ഷണിച്ചുവെന്നും ഡിജിസിഎ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൈലറ്റ് ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍.
വിമാനയാത്ര മൂന്ന് മണിക്കൂറോളം നേരമാണ് നീണ്ടുനിന്നത്. ഈ സമയമത്രയും ഈ സ്ത്രീ പൈലറ്റിനൊപ്പമിരുന്നാണ് യാത്ര ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തികള്‍ ചട്ടങ്ങളുടെ ലംഘനമാണെന്നത് മാത്രമല്ല പൈലറ്റിന്റെ ശ്രദ്ധ തിരിയാന്‍ കാരണമാകുന്നത് കൂടിയാണെന്ന് ഡിജിസിഎ ഓര്‍മിപ്പിച്ചു. പൈലറ്റിന്റെ ജാഗ്രതക്കുറവ് യാത്രക്കാരുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. സസ്‌പെന്‍ഷനോ ലൈസന്‍സ് റദ്ദാക്കലോ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ പൈലറ്റിനെതിരെ സ്വീകരിക്കാനാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
അതേ സമയം, വിഷയത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
