ന്യൂഡല്‍ഹി: ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെ പ്രതികരണവുമായി ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. “എനിക്കെതിരായ ഏതെങ്കിലും ആരോപണം തെളിയിക്കാനായാല്‍ ഞാന്‍ തൂങ്ങി മരിക്കാനും തയാറാണ്. നിങ്ങളുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുക. എന്ത് ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്,” ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

“നാല് മാസമായി, അവര്‍ക്കെന്നെ തൂക്കിക്കൊല്ലണം. കേന്ദ്ര സര്‍ക്കാര്‍ എന്നെ തൂക്കിക്കൊല്ലുന്നില്ല. അതുകൊണ്ടാണ് അവര്‍ മെഡലുകള്‍ ഗംഗയില്‍ എറിയാന്‍ ഒരുങ്ങിയത്. മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞതുകൊണ്ട് ആരും എന്നെ തൂക്കിക്കൊല്ലില്ല,” ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങളില്‍ നേരത്തെയും ബ്രിജ് ഭൂഷണ്‍ പ്രതികരണം നടത്തിയിരുന്നു. “ആരോപണത്തില്‍ ഡല്‍ഹി പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേനെ. അവര്‍ ആദ്യം മെഡലുകള്‍ ഗംഗയില്‍ എറിയാന്‍ പോയി, പിന്നീട് അത് ടിക്കായത്തിന് കൈമാറി. അത് അവരുടെ നിലപാടാണ്, ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും,” ബ്രിജ് ഭൂഷണ്‍ ചോദിച്ചു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിലും ഡല്‍ഹി പൊലീസിന്റെ നടപടിയിലും പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനൊരുങ്ങിയ ഗുസ്തി താരങ്ങളെ ഇന്നലെ കര്‍ഷക നേതാക്കളായിരുന്നു അനുനയിപ്പിച്ചത്.

ഭാരതിയ കിസാന്‍ യുണിയന്റെ നരേഷ് ടിക്കായത്ത് ഗുസ്തിതാരങ്ങളുമായി സംസാരിച്ചു. പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും പോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും പറഞ്ഞ് അദ്ദേഹം ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ചു. ശേഷം ഗംഗയില്‍ ഒഴുക്കാനായി കൊണ്ടുവന്ന മെഡലുകള്‍ താരങ്ങളുടെ പക്കല്‍ നിന്ന് കര്‍ഷക നേതാക്കള്‍ വാങ്ങിക്കുകയായിരുന്നു.

റിയോ 2016 വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരാണ് തങ്ങളുടെ മെഡലുകള്‍ ഹരിദ്വാറില്‍ വച്ച് ഗംഗയിലേക്ക് എറിയുമെന്ന് പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷനെതിരെ ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *