ഇന്ത്യൻ പാൻ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് മുൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സെവാഗ്, സുനിൽ ഗവാസ്‌ക്കർ, കപിൽ ദേവ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ. ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീർ മറുപടി നൽകിയത്. സച്ചിൻ ഇരുപത് കോടി ഓഫർ കിട്ടിയിട്ടും പാൻ മസാലയുടെ പരസ്യം വേണ്ടെന്ന് വെച്ചതായും ഗംഭീർ ഓർമിപ്പിച്ചു.

‘‘ഇത്തരം കാര്യങ്ങൾ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മൂന്ന് കോടി രൂപയാണു ഞാൻ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാൽ അർഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാൻ വിശ്വസിക്കുന്നു.’’– ഗൗതം ഗംഭീർ പറഞ്ഞു.

‘‘സച്ചിൻ തെൻഡുൽക്കർക്ക് 20–30 കോടി രൂപയായിരുന്നു ഓഫർ. എന്നാൽ പാൻ മസാല പരസ്യത്തിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിൻ അദ്ദേഹത്തിന്റെ പിതാവിന് വാക്കുകൊടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു റോൾ മോഡലാകുന്നത്.’’– ഗംഭീർ വ്യക്തമാക്കി.

ഐപിഎൽ മത്സരത്തിനിടയിലെ തർക്കത്തിന്റെ പേരില്‍ ഗൗതം ഗംഭീറിനെയും വിരാട് കോലിയെയും നേരത്തേ സേവാഗും ഗാവസ്കറും വിമർശിച്ചിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്ററായ ഗൗതം ഗംഭീറും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിയും മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ചു പരസ്യമായി തര്‍ക്കിച്ചതാണു വിമർശനങ്ങൾക്കു വഴിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *