അവിഹിതബന്ധം സംബന്ധിച്ച തർക്കത്തിൽ പിതാവിനെ കൊലപ്പെടുത്തി മകൻ. പിതാവ് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ രണ്ടു സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ താമസിക്കുന്ന പരംജീത് സിങ് ആണ് മരിച്ചത്. പരംജീതിന്റെ മകൻ വികാസ് ഠാക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പരംജീത് സിങ്ങിനെ കാണാനില്ലെന്ന് മാർച്ചിൽ കുടുംബം പരാതി നൽകിയിരുന്നു. മൂന്നു മാസത്തോളം പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം സെർല ഭാഗ മേഖലയിൽ റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് ഠാക്കൂർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.

മറ്റൊറു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ മകൻ, അച്ഛനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെടാൻ അമ്മാവനോട് പറയുകയും കള്ളക്കഥകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു.

ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ പിതാവിന്റെ മൊബൈൽ ഫോണും പ്രതി നശിപ്പിച്ചതായി പൊലീസ് വെളിപ്പെടുത്തി. പരംജീത് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം വനമേഖലയിൽ ഉപേക്ഷിച്ചത്. ഇവരെയും അറസ്റ്റ് ചെയ്തെന്നും രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *