മുംബൈ: എൻസിപി പിളർപ്പിനു ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ കൂടുതൽ പേരുടെ പിന്തുണ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന്. പാർട്ടി പിളർത്തി 8 എംഎൽഎമാരുമായി അജിത് പവാർ എൻഡിഎ പാളയത്തിലേക്കു നീങ്ങിയശേഷം ആദ്യമായി ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചപ്പോൾ, അജിത് പവാറിനു പിന്തുണയുമായെത്തിയത് 30 എംഎൽഎമാർ. ശരദ് പവാർ വിളിച്ച യോഗത്തിൽ നിലവിൽ 17 എംഎൽഎമാരാണ് പങ്കെടുക്കുന്നത്.

മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 10 പേരാണ് വിട്ടുനിൽക്കുന്നത്. അതിനിടെ, 35 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തതായി അജിത് പവാർ പക്ഷം അവകാശപ്പെട്ടു. ശരദ് പവാറിന്റെ യോഗത്തിൽ സ്ത്രീകളുടെ വൻ സംഘം പങ്കെടുക്കുന്നതായാണ് വിവരം.

പാർട്ടിയിലെ പിളർപ്പിനു ശേഷമുള്ള ആദ്യ യോഗം ശക്തി പ്രകടനത്തിനുള്ള വേദിയായാണ് ഇരു വിഭാഗവും കാണുന്നത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം പുരോഗമിക്കുന്നത്. അതേസമയം, ശരദ് പവാർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് ജിതേന്ദ്ര അഹ്‌വാദ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ഒരു മണിക്ക് മുംബൈയിലെ നരിമാൻ പോയിന്റിലാണ് യോഗം വിളിച്ചത്. എംഎൽഎമാർ, എംപിമാർ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുക്കാൻ ഇരുവിഭാഗവും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *