കോവിഡിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്ഥാനം. പാലക്കാട് പെരുമാട്ടിയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ് ചികിത്സ കേന്ദ്രം ആരംഭിച്ചു.

35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്‍റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കി. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ.പി, ഫാർമസി എന്നിവയും തയ്യാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

നാലാഴ്ച കൊണ്ട് 1.10 കോടി ചെലവിലാണ് നിർമിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് 80 ലക്ഷം രൂപ ഇതിലേക്ക് നൽകി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

20 വർഷമായി അടച്ചിട്ടിരിക്കുകയാണ് പ്ലാൻറ്. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ് കെട്ടിടം ജില്ല ഭരണകൂടത്തിന് വിട്ടുനൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *