പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തേടിയിരുന്നു.

എന്നാല്‍ നിലപാട് അറിയിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടാം ക്ലളാസ് വിദ്യാത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

അസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്താന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്ന ഏക സംസ്ഥാനം ആന്ധ്രപ്രദേശാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയയുടെ കിരണങ്ങളാണ് നല്‍കേണ്ടതെന്നും, അല്ലാത്തെ അനിശ്ചിതത്വം അല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *