മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുന്ന കേസുകളുടെ വിചാരണ നടപടികള്‍ സുപ്രീം കോടതി അസമിലേക്ക് മാറ്റി.ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.സി.ബി.ഐ. അന്വേഷിക്കുന്ന 21 കേസുകളുടെ വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ തീരുമാനം. മണിപ്പുരിലെ ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നത് ഭാവിയില്‍ പക്ഷപാത ആരോപണങ്ങള്‍ക്ക് വഴിവെക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
എന്നാല്‍ വിചാരണ നടപടികള്‍ അസമിലേക്ക് മാറ്റുന്നതിനെ കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഹാജരായ അഭിഭാഷകര്‍ എതിര്‍ത്തു. മിസോറാമിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം. എന്നാല്‍ മിസോറാമിലേക്ക് പോകണമെങ്കില്‍ അസം കടക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാല്‍ അത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് കേസിന്റെ വിചാരണ നടപടികള്‍ അസമിന്റെ തലസ്ഥാനമായ ഗുവാഹത്തി കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവർ. .
കേസുകള്‍ അസമിലേക്ക് മാറ്റിയെങ്കിലും ഇരകള്‍ക്ക് മണിപ്പൂരില്‍നിന്ന് തന്നെ മൊഴി ഉള്‍പ്പടെ നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാം. പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഓണ്‍ലൈനിലാണ് നടത്തേണ്ടത്. എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കുമ്പോള്‍ മണിപ്പുരിലെ മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പ്രതികളെ ഹാജരാക്കൽ , റിമാൻഡ്, ജുഡീഷ്യൽ കസ്റ്റഡി, കസ്റ്റഡി നീട്ടൽ എന്നീ അപേക്ഷകൾക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണം.വിചാരണ ഉൾപ്പെടെ നടപടികൾ ഓൺലൈനായി നടത്തണം.പ്രതികളും പരാതിക്കാരും നേരിട്ട് അസമിൽ എത്തേണ്ടതില്ല.എന്നാൽ സാക്ഷികളുടെ രഹസ്യമൊഴി മണിപ്പൂർ ഹൈക്കോടതി നിയമിക്കുന്ന ജഡ്ജിമാർ നേരിട്ടെത്തി രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *