ലെനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് സിക്കിമിൽ മിന്നൽ പ്രളയം. മിന്നൽ പ്രളയത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി.സംഭവത്തിൽ 23ഓളം സൈനികരെ കാണാതായതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ ലാച്ചൻ താഴ്വര മുഴുവൻ വെള്ളത്തിനടിയിലായി. താഴ്വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചു.കാണാതായ സൈനികർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.
നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവർ പ്രദേശത്തുനിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
