സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കൊണ്ട് ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്.
പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല’- കേന്ദ്രം വ്യക്തമാക്കി.സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ വ്യവസ്ഥതിയനുസരിച്ച് സ്ത്രീക്കും പുരുഷനും മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂ. ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാര്യേജ് ആക്ട്, ഫോറിൻ മാര്യേജ് ആക്ട് എന്നിവ പ്രകാരം സ്വവർഗ വിവാഹം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.സ്വവര്‍ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവ് എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത് സാധ്യമോ പ്രായോഗികമോ അല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഫലമായി നിരവധി നിയമപരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
