കർണാടകയിൽ സിവിൽ സർവീസ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയുടെ താലി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. കര്‍ണാടകയിലെ കലബുറഗിയിൽ പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വനിതാ ഉദ്യോഗാര്‍ത്ഥിക്ക് ദുരനുഭവം ഉണ്ടായത്.
പരീക്ഷയിലെ ചോദ്യങ്ങളേക്കുറിച്ചുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലാണ് പുതിയ ആരോപണം. താലി, കമ്മല്‍, മാല, പാദസരം, വള, മോതിരങ്ങള്‍ എന്നിവയും ഉദ്യോഗാര്‍ത്ഥികളോട് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായാണ് പരാതി.

കലബുറഗിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളജില്‍ വച്ച് നടന്ന പരീക്ഷയ്ക്കിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. കമ്മലുകളും മാലകളും മോതിരവുമടക്കം ഒരു രീതിയിലുമുള്ള ലോഹ നിർമ്മിതമായ വസ്തുക്കളും പരീക്ഷാ ഹാളില്‍ അനുവദിച്ചിരുന്നില്ല. പരീക്ഷയില്‍ ക്രമക്കേട് തടയുന്നതിനായായിരുന്നു ഈ നിർദ്ദേശം. താലി അഴിക്കാന്‍ വിസമ്മതിച്ച വിവാഹിതരായ വനിതകളെ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പരാതി വിശദമാക്കുന്നു. കമ്മല്‍ അഴിക്കാനായി സ്വർണപണിക്കാരന്റെ സഹായം തേടേണ്ടി വന്നതായും പരാതി ആരോപിക്കുന്നു.

സംഭവത്തില്‍ ബിജെപി എംഎല്‍എ ബാസന്‍ഗൌഡ യത്നാൾ ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്. ഹിന്ദു ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. താലി പ്രധാനപ്പെട്ട ഒന്നാണെന്നും മാറ്റാതെ മറ്റ് മാർഗമില്ലെന്ന് വിശദമായതോടെ അഴിച്ച് വച്ച് പരീക്ഷ എഴുതിയെന്നുമാണ് ചില ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. അടുത്തിടെ കര്‍ണാടകയിലെ പിഎസ്സി പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ത്ഥി ബ്ലൂടൂത്ത് ഉപയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് സി പരീക്ഷയ്ക്ക് കര്‍ശന നിലപാടുമായി അധികൃതരെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *