ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേ‌ർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും. വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും അതിന്ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ലബനോനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽനാല് പേർ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈൽ തൊടുക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ മരണ സംഖ്യ 9770 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ നാലായിരത്തിൽ അധികം പേർ കുട്ടികളാണ്.ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് 1,400 പേർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *