റെയിൽവേ പാളത്തിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ട്രാക്കിന്റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. വീഡിയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ യഷ് എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. സ്റ്റുപ്പിഡ് ഡിടിഎക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
യാഷിനെതിരെ റെയിൽവേ ആക്റ്റിലെ 145, 147 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരൺ വ്യക്തമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റെയിൽവേ ട്രാക്കിന് കേടുപാടുകൾ വരുത്തിയാല്‍ തടവുശിക്ഷ ലഭിക്കും. ഒപ്പം പിഴ ഈടാക്കുകയും ചെയ്യും. റെയില്‍വെ ട്രാക്കില്‍ ഇത്തരം അപകടകരമായ വീഡിയോ ചിത്രീകരിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ഫുലേര – അജ്മീർ പ്രദേശത്തെ ദന്ത്രാ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. യാഷ് ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുത്തതിനെ തുടർന്ന് കനത്ത പുക ഉയർന്നു. പാമ്പിന്റെ രൂപത്തിലായിരുന്നു ചാരം. 33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിവിധ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ട്രാക്കിന്റെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ പെരുമാറുന്ന എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷനെ പലരും ടാഗ് ചെയ്യുകയായിരുന്നു.
