ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുന്നു. സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തല്‍. അഭിപ്രായ വ്യത്യാസം ശക്തമായതോടെ നാളെ നടക്കാനിരുന്ന യോഗം മാറ്റി വച്ചുനിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ സഖ്യത്തിലെ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. കൈയ്യിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ കൂടി അധികാരം നഷ്ടമായ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ നേതൃസ്ഥാനം കൈയ്യാളുന്നതിലാണ് പാര്‍ട്ടികളില്‍ മുറുമുറുപ്പ് ഉള്ളത്.. ഇന്ത്യ ഏകോപന സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഎം തീരുമാനം സഖ്യ രൂപികരണ സമയത്ത് തന്നെ വിവാദമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി തങ്ങളാണെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം. പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളയാളാണ് നിതീഷ് കുമാറെന്ന് ബിഹാറിലെ മുതിര്‍ നേതാവും മന്ത്രിയുമായ മദൻ സാഹ്നി പറഞ്ഞതും ചർച്ചയാകുന്നുണ്ട്. അതേസമയം പാര്‍ലമെൻറിന് ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യ എംപിമാരുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും പങ്കെടുത്തിരുന്നു. ഇന്ത്യ സഖ്യത്തിലെ എല്ലാവരും ഒറ്റക്കെട്ടെന്നും ജനകീയ വിഷയങ്ങളില്‍ യോജിച്ച് പോരാടുമെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *