രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 118 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ രോഗികളാണ് രാജ്യത്ത് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പരമാവധിപ്പേർക്ക് കൊവിഡ് വാക്സീൻ നൽകുക എന്ന തീരുമാനവുമായി രാജ്യം മുന്നോട്ട് പോകുന്നതിടെ തലസ്ഥാനം വാക്സീൻ ക്ഷാമം നേരിടുകയാണ്. വാക്സീൻ സ്റ്റോക്ക് അവസാനിച്ചതിനാൽ ദില്ലിയിൽ ഇന്ന് വാക്സീനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. വാക്സീൻ ദൌർലഭ്യത്തെ തുടർന്ന് ഇന്നലെ പകുതിയിൽ താഴെ കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്.
ലോകാരോഗ്യ സംഘടനയുടെയുടെ അടിയന്തര ഉപയോഗ അനുമതി പട്ടികയിൽ ഇടം നേടാനായി എല്ലാ രേഖകളും സമർപ്പിച്ചെന്ന് വാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജൂലൈ 9 നാണ് എല്ലാ രേഖകളും സമർപ്പിച്ചത്. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് എംഡി കൃഷ്ണ വ്യക്തമാക്കിയത്.
24 മണിക്കൂറിനിടെ 2020 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂപിപ്പിക്കുന്നത്. മധ്യപ്രദേശ് മരണ പഴയ കണക്കുകൾ കൂടി പുറത്തു വിട്ടതാണ് മരണനിരക്ക് കൂടാൻ ഇടയാക്കിയത്. ഇന്നലെ മധ്യപ്രദേശ് മാത്രം 1,481 പേരുടെ മരണമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
അതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും. അരുണാചൽ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൻ കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സ്ഥിതി വിലയിരുത്താൽ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയേക്കുമെന്നാണ് വിവരം
