പെഗാസസ് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ചോര്‍ത്തിയെന്ന വിവാദത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. നിങ്ങളുടെ ഫോണില്‍ ഉള്ളതെല്ലാം അയാള്‍ വായിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

പെഗാസസ് വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മോദി സര്‍ക്കാരിലെ നിലവിലെ രണ്ട് മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ഒരു സുപ്രീം കോടതി ജഡ്ജി, നാല്‍പ്പത് മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ പെഗാസസ് സ്‌പൈ വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. 2019 ലും സമാനമായ ആരോപണം വന്നിരുന്നെന്നും എന്നാല്‍ അന്നും ഇത്തരം വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമായതാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *