ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയത് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന് തുല്യമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജപ്പാനില്‍ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെങ്കില്‍ ഇവിടെ ആളുകളുടെ ‘സ്വാതന്ത്ര്യം മരിക്കുക’യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ആരാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ ‘സാംമ്‌ന’യിലെ ‘രോഖ്‌തോക്’ എന്ന തന്റെ കോളത്തിലാണ് റാവുത്തിന്റെ പ്രസ്താവന.പുത്തന്‍ സാങ്കേതിക വിദ്യ നമ്മളെ അടിമത്തത്തിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. ഹിരോഷിമയില്‍ ആറ്റം ബോംബ് വര്‍ഷിച്ചതു പോലെ തന്നെയാണ് പെഗാസസ് ഉപയോഗിച്ച് ചെയ്തിരിക്കുന്നതും. ഹിരോഷിമയില്‍ ആളുകള്‍ മരിച്ചുവീണു. ഇവിടെ പെഗാസസില്‍, സ്വാതന്ത്ര്യം മരിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.രാഷ്ട്രീയക്കാരും വ്യവസായികളും സാമൂഹ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും ഭയത്തിന്റെ നിഴലിലാണ്. രാജ്യത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും വരെ അതേ സമ്മര്‍ദ്ദത്തിലാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ. വര്‍ഷം 60 കോടിരൂപയാണ് പെഗാസസ് സോഫ്റ്റ് വെയറിനുവേണ്ടി ലൈസന്‍സ് ഫീസായി ഈടാക്കുന്നതെന്ന് മാധ്യമറിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു ലൈസന്‍സ് ഉപയോഗിച്ച് അമ്പത് ഫോണുകളാണ് ചോര്‍ത്താന്‍ കഴിയുക. അപ്പോള്‍ 300 പേരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ആറോ ഏഴോ ലൈസന്‍സുകള്‍ ആവശ്യമായി വരും.

‘എത്രയധികം പണമാണ് ഇതിനാവശ്യമുള്ളത്? ആരാണ് ഇത് നല്‍കുന്നത്? സര്‍ക്കാരുകള്‍ക്കുമാത്രമാണ് സോഫ്റ്റ് വെയര്‍ നല്‍കുന്നതെന്ന് എന്‍.എസ്.ഒ. വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയെങ്കില്‍ ഇന്ത്യയിലെ ഏത് സര്‍ക്കാരാണ് ഈ സ്‌പൈവെയറുകള്‍ വാങ്ങിയത്. ഇന്ത്യയിലെ 300 പേരെ വാങ്ങുന്നതിന് 300 കോടി രൂപ ചെലവാക്കിയിട്ടുണ്ടാകും. ഫോണ്‍ ചോര്‍ത്തലിനു ഇത്രയധികം തുക ചെലവഴക്കാനുള്ള ശേഷി നമ്മുടെ രാജ്യത്തിനുണ്ടോ?’-റാവുത്ത് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *