കണ്ണൂർ: അദാനിയെ രക്ഷിച്ച് കൊണ്ട് അബുദാബി കമ്പനി നടത്തിയ നിക്ഷേപം ആർഎസ്എസുകാർ കണ്ണ് തുറന്ന് കാണണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. നിങ്ങൾ കാട്ടറബികൾ എന്നു കളിയാക്കിയ അറബ് ലോകം തന്നെ വേണ്ടി വന്നു അദാനിയെ രക്ഷിക്കാൻ. ലോകത്തെ മുഴുവൻ മുസ്ലീങ്ങളെയും പ്രവാചകനെയും നിരന്തരം തെറി വിളിക്കുന്ന ആർഎസ്എസുകാർ ഇതെല്ലാം കണ്ണ് തുറന്ന് കാണണമെന്ന് കെ എം ഷാജി പറഞ്ഞു.

മുസ്ലീം ലീഗ് മട്ടന്നൂർ നിയോജക മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പോറ്റമ്മ തോറ്റേ’ എന്ന് പറഞ്ഞ് ഫുട്ബോൾ കളിയുടെ കാലത്ത് ഖത്തറിനെയും അറബ് ലോകത്തെയും കളിയാക്കിയവരും ഇത് മനസിലാക്കണം. അബുദാബി ഐഎച്ച്സി കമ്പനിയുടെ 400 മില്യൺ ഡോളർ കൊണ്ടാണ് അദാനി എന്ന നിങ്ങളുടെ സ്വന്തം എന്ന് ഇവിടുത്തെ ബിജെപിക്കാർ പറയുന്ന കമ്പനി പിടിച്ചു നിന്നത്.

നിങ്ങൾ തെറിവിളിച്ച ഖത്തറില്ലേ, അവരുടെ 450 മില്യൺ ഡോളർ ആണ് അദാനി കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളതെന്നും ഷാജി ചൂണ്ടിക്കാട്ടി. അദാനി കമ്പനി ഇൻവെസ്റ്റ്മെൻറ് സ്വീകരിച്ചു കൊണ്ട് നടത്തിയ സ്റ്റേറ്റ്മെൻറ് വായിക്കണം. പണത്തെക്കാളേറെ നമ്മളുടെ മൂല്യങ്ങളാണ് ഈ നിക്ഷേപം എന്നതാണത്. ആരോടാ ഈ മൂല്യങ്ങളെ കുറിച്ച് പറയുന്നത്. ബിജെപിക്കാർക്ക് മൂല്യങ്ങൾ എന്താണെന്ന് അറിയുമോയെന്നും ഷാജി ചോദിച്ചു.

മുസ്ലിം ആയത് കൊണ്ടോ അറബ് നാട് ആയതു കൊണ്ടോ പറയുന്നതല്ല. അവരെ നിങ്ങൾ കളിയാക്കിയത് ഇപ്പോഴും നിങ്ങളുടെ ഒക്കെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കിടക്കുന്നുണ്ട് എന്ന് ഓർമിപ്പിച്ചതാണ്. ശശികലയും ശ്രീജിത്ത് പണിക്കരും ആ എഴുത്തെങ്കിലും മായ്ച്ചു കളയണമെന്നും കെ എം ഷാജി പറഞ്ഞു.

അതേസമയം, 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചത്. അബുദാബിയിലെ ഇൻറെർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ തുടർ ഓഹരി വിൽപന, അദാനി എന്റർപ്രൈസസ് ലക്ഷ്യമിട്ടതിനും മുകളിൽ വിജയമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *