അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി.വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത സപ്റ്റംബറില്‍ മാത്രമായിരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
ആരോഗ്യ സര്‍വകലാശാല നടത്തിയ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ചിരുന്നു. പരീക്ഷയെഴുതാന്‍ 3600 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 1700ലേറെ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ല.
മതിയായ ക്ലിനിക്കൽ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്കരിച്ചിരുന്നത്. ക്ലിനിക്കൽ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുന്‍പ് 800 മണിക്കൂര്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ 500 മണിക്കൂര്‍ ക്ലാസുകള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹൗസ് സര്‍ജന്‍സിയുടെ ദൈര്‍ഘ്യം ഓഗസ്റ്റ് വരെ ശേഷിക്കുന്നുണ്ടെങ്കിലും ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍വകലാശാല ഒരുക്കമല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
