ഇടുക്കിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി. സംസ്ഥാനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ പ്രത്യേകം വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പിൽ പരിഗണിക്കുക. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ പട്ടികയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും രണ്ടാണെന്ന കാര്യം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും തിരിച്ചറിയണമെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അഥവാ ഈ ആർ ഒ മാർക്കുള്ള പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ച ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് പറഞ്ഞു . ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു. പരിപാടി. ജൂൺ ആറിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ മുഴുവൻ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അവകാശ വാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ ആറ് മുതൽ 21 വരെ സ്വീകരിക്കണം. കരട് പട്ടികയിൽ ഉൾപ്പെട്ട മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ടിപ്പുള്ളവർ എന്നിവരുടെ പേരു വിവരങ്ങൾ ഇ ആർ ഒ മാർ പ്രത്യേക പട്ടികയാക്കി ജൂൺ പത്തിനുള്ളിൽ നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണം. ഏഴ് ദിവസത്തിനകം ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം സ്വമേധയാ അവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും ഓഫീസിലെ നോട്ടീസ് ബോർഡിൽ ഇ ആർ ഒ മാർ പ്രദർശിപ്പിക്കണം. ജൂൺ 29 നകം തുടർ നടപടികൾ പൂർത്തികരിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടികയുടേയും അന്തിമ വോട്ടർ പട്ടികയുടേയും രണ്ട് പകർപ്പുകൾ വീതം ദേശീയ പാർട്ടികൾക്കും, അംഗീകൃത കേരള സംസ്ഥാന പാർട്ടികൾക്കും കേന്ദ്രെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് പ്രത്യേക ചിഹ്നം അനുവദിച്ച മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി നൽകും.പരിശീലന പരിപാടിയിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ ജെ ഒ അരുൺ, എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടറുടെ ചുമതല വഹിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *