കോഴിക്കോട്: പൂട്ടിക്കിടക്കുന്ന മാവൂർ ഗ്വാളിയോർ റയോൺസിന്റെ വിശാലമായ ഭൂമി പ്രയോജനപ്പെടുത്തി കേരളത്തിന്റെ വ്യവസായ വികസനത്തിന് പുതിയ ദിശ തുറക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡണ്ട് എ. പി. അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
എയർപോർട്ട്, തുറമുഖം, ദേശീയപാത എന്നിവയുമായി മികച്ച കണക്ടിവിറ്റിയുള്ള മാവൂരിനെ ആധുനിക അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡസ്ട്രിയൽ ഹബ്ബായി വികസിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്പോർട്സ് വില്ലേജ്, മൾട്ടി പ്രോഡക്റ്റ് ഇൻഡസ്ട്രിയൽ പാർക്കുകൾ, സ്റ്റാർട്ടപ്പ്–ഐടി കേന്ദ്രങ്ങൾ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾ, ഫാർമ മാനുഫാക്ചറിങ് യൂണിറ്റുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ തുടങ്ങിയ പദ്ധതികൾ ഇവിടെ യാഥാർഥ്യമാക്കിയാൽ ഉത്തരകേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം വികസന പദ്ധതികൾ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കോഴിക്കോട് ജില്ലയെ ആഗോള നിക്ഷേപ ഭൂപടത്തിൽ ശ്രദ്ധേയമാക്കാനും സഹായിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രവാസി നിക്ഷേപകരെയും സ്വകാര്യ നിക്ഷേപകരെയും അന്താരാഷ്ട്ര കമ്പനികളെയും ആകർഷിക്കുന്ന തരത്തിൽ മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിക്കായി സമഗ്രമായ മാസ്റ്റർ പ്ലാൻ സർക്കാർ തയ്യാറാക്കി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവൂരിന്റെ വികസനം കോഴിക്കോട് ജില്ലയെ ആഗോള നിലവാരത്തിലുള്ള വ്യവസായ–സാങ്കേതിക നഗരമായി ഉയർത്തുന്നതിന് നിർണായകമായ ചുവടുവയ്പ്പാകുമെന്നും എ. പി. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
