കുതിരാൻ തുരങ്ക ഉദ്ഘാടനത്തില്‍ ക്രെഡിറ്റിന്റെ പ്രശ്‌നമില്ലെന്നും നാടിന്റെ താത്പര്യമാണ് പ്രധാനമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇവിടെ ക്രെഡിറ്റിൻറെ പ്രശ്‌നമില്ലെന്നും നാടിൻറെ താത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. തുരങ്കം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം.. എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള ഉദ്ഘാടനത്തിനും പ്രത്യേക താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പരിപൂർണമായി രണ്ട് തുരങ്കവും തുറന്ന് കഴിഞ്ഞാൽ ഉദ്ഘാടനം മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങള്‍ക്ക് സഹായകമാകുന്ന കാര്യത്തില്‍ തുരങ്കം വേഗം തുറക്കാന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അത് ക്രെഡിറ്റ് കിട്ടാനോ അല്ലെങ്കില്‍ ട്രോഫി നേടാനോ ആയിരുന്നില്ലെന്നും റിയാസ് പറഞ്ഞു. താന്‍ നേരിട്ട് മൂന്ന് തവണ കുതിരാനില്‍ പോയെന്നും ദിവസവും അവിടെ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രിയുടെ ട്വീറ്റിന് ശേഷം മന്ത്രി രാജനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എൻഎച്ച്എ സർട്ടിഫിക്കേഷൻ തന്നാൽ തുറക്കാമെന്ന് തന്നെയായിരുന്നു സംസ്ഥാനത്തിന്റെയും തീരുമാനം. രണ്ടാം ടണലിന്റെ നിർമ്മാണപ്രവർത്തനം പെട്ടന്ന് തന്നെ പൂർത്തിയാക്കാൻ നേരത്തെ ചെയ്തത് പോലെ തന്നെ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. കരാറുകാരെ അടക്കം ചേർത്തുകൊണ്ട് യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തുരങ്കം തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രി അല്ല അഭിപ്രായം പറയേണ്ടത് എന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെ റിയാസ് പരിഹസിച്ചു. ഒരു മന്ത്രിക്ക് വേണമെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാം, അല്ലെങ്കില്‍ വെറുതെ പ്രസ്താവനയൊക്കെ നടത്തി വിവാദമുണ്ടാക്കാം. ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യത്തില്‍ തനിക്ക് താത്പര്യമില്ലെന്നും റിയാസ് പറഞ്ഞു.
ആഘോഷങ്ങളൊന്നുമില്ലാതെയാണ് കുതിരാനിലെ ഒരു തുരങ്കപാത തുറന്നു കൊടുത്തത്. ശനിയാഴ്ച രാത്രി 7.50ന് ഉദ്യോഗസ്ഥർ പാലക്കാട് ഭാഗത്ത് നിന്നു വരുന്ന ദേശീയ പാതയിലെ തുരങ്കപ്പാത ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
ജില്ലാ കളക്ടർ ഹരിത വി കുമാർ, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ സഞ്ജയ്കുമാർ യാദവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ചരിത്രയാത്രയിലെ ആദ്യ യാത്രക്കാരായത്.
