തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനു മുന്‍പായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ് എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എയോടൊപ്പം എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് എം.വിന്‍സന്റ് പ്രതികരിച്ചു.

‘ വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നു. റെയില്‍ റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കണമെന്ന കരാര്‍ പോലും ഇതുവരെ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല,’ എം.വിന്‍സന്റ് ചൂണ്ടിക്കാട്ടി.

ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രതികരിച്ചു. ഒരു കല്ലു മാത്രം ഇട്ടു എന്ന CPMന്റെ പ്രചരണം പച്ചക്കള്ളം. നാട്ടുകാര്‍ക്ക് അക്കാര്യം അറിയാം. 2004 ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞത്തിനായി ശ്രമം തുടങ്ങി. ക്രെഡിറ്റ് ഏറ്റെടുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സര്‍ക്കാരിന് ഭയമാണ്. അതാണ് പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നേതാക്കളെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്, ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *