ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന സർക്കാറിനും പോരായ്മകൾ മുഖം നോക്കാതെ പറയുന്ന പ്രതിപക്ഷത്തിനും ആശംസകളുമായി സായാഹ്നം പത്രം

ഇന്ന് എല്ലാവർക്കും ഭയമാണ്. കോവിഡ് മഹാമാരിയുടെ വിളയാട്ടത്തിൽ എല്ലാ ധൈര്യവും ചോർന്നു പോവുന്ന സാഹചര്യമാണെങ്ങും. ഒന്നാം തരംഗത്തിൽ നിന്നും മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ച കൊറോണ വരുത്തി വെച്ച തൊഴിൽ നഷ്ടം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് സംഭാവന ചെയ്തിരിക്കുന്നു. ജീവൻ രക്ഷാ മരുന്നുകൾക്കൊപ്പം കൊറോണ ക്കുള്ള വാക്സിനും വില കൊടുത്തു വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത ലക്ഷക്കണക്കിന് പേർക്കാണ് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അവതരിപ്പിച്ച പ്രമേയം പ്രതീക്ഷയാവുന്നത്.

വാക്സിൻ്റെ മറവിൽ കരിഞ്ചന്തയും അതിന് ചുക്കാൻ പിടിക്കുന്ന കേന്ദ്ര സർക്കാറും പാവങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ്. ഇതിനു പുറമെ ഇന്ധന വില വർധനവും ലക്ഷദ്വീപിലെ അധികാര ദുർവിനിയോഗവും കൃത്യമായ ശവസംസ്കാരം നടത്താത്തതുമുൾപ്പെടെ പുറത്തറിഞ്ഞതും അല്ലാത്തതുമായ ചീഞ്ഞു നാറുന്ന മോദിയുടെ ഭരണകാലത്ത്, കേരളം വ്യത്യസ്തമാകുന്നത് ഇത്തരം ജനപക്ഷ പ്രമേയങ്ങൾ മുന്നോട്ടു വെക്കുന്ന സർക്കാറും, നല്ല കാര്യങ്ങളെ രാഷ്ട്രീയം മാറ്റി പിന്തുണക്കുന്ന പ്രതിപക്ഷവും ഉള്ളതിനാലാണ്.

കേന്ദ്ര സർക്കാർ ആഗോള ടെൻഡർ വിളിച്ച് വാക്സിൻ വാങ്ങണമെന്നും എല്ലാവർക്കും സൗജന്യ വാക്സിൻ വിതരണം ചെയ്യുന്നതെന്നും പറഞ്ഞ ആരോഗ്യമന്ത്രിയുടെ പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കിയപ്പോഴും ഹൈക്കോടതിയുടെ ചോദ്യം രണ്ടാം പിണറായി സർക്കാറിൻ്റെ തീരുമാനങ്ങൾ പ്രഹസനമാണോ എന്ന സംശയവും ബലപ്പെടുത്തുന്നു.

സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ കിട്ടുമ്പോൾ സർക്കാറിന് ലഭിക്കുന്നതിൽ ക്ഷാമം നേരിടുന്നുവെന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഒരു കോടി വാക്സിൻ വാങ്ങുന്നുണ്ടെന്നാണ് പിണറായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഇതിനിടെ, കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച പറ്റുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മരണ നിരക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടി ഡോ. എം കെ മുനീർ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോഴും എടുത്തു പറഞ്ഞത് കോവിഡ് പ്രതിരോധത്തെ തുരങ്കം വെക്കാനല്ല, പോരായ്മകൾ പറയുന്നതാണെന്നാണ്. ഈ വാക്കുകൾ വഴി എത്ര കൃത്യമായ ഉത്തരവാദിത്വമാണ് തങ്ങളുടേതെന്ന് പ്രതിപക്ഷം നിയമസഭയിൽ കാട്ടുന്നതിൻ്റെ മഹനീയ മാതൃകയായി.

മരണ നിരക്കുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തത് നിയമസഭയെ വീണ്ടും വാദപ്രതിവാദ ആവേശത്തിലേക്ക് നയിച്ചു. രാജ്യത്ത് മരണം 1.16 ശതമാനവും കേരളത്തിൽ O.35 ശതമാനവും ആണെന്ന മറുപടിയാണ് ആരോഗ്യ മന്ത്രി നൽകിയത്. മരണ നിരക്കിൽ ആരോഗ്യ പ്രവർത്തകർക്കു പോലും മരണ നിരക്കിൽ സംശയമുണ്ടെന്ന വാദം ഭരണ-പ്രതിപക്ഷ ബഹളത്തിന് കാരണമായി. പ്രതിപക്ഷം ഇകഴ്ത്തുകയാണെന്ന വില കുറഞ്ഞ ആരോപണം ഉന്നയിച്ചതോടെ മുൻ ആരോഗ്യ മന്ത്രിയുടെ വിവേകപൂർവ്വമായ പെരുമാറ്റത്തെയും മാന്യമായ ഭാഷയിൽ പ്രതിപക്ഷത്തെ നേരിടുകയും ചെയ്ത കെ കെ ശൈലജയുടെ സാന്നിധ്യം ഇവിടെ പ്രസക്തമാക്കുന്നു.

മരണ നിരക്ക് തീരുമാനിക്കാൻ കേരളത്തിൻ്റെ പശ്ചാത്തലത്തിൽ പഠനം വേണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആവശ്യം കേരള ജനതയുടെ ഭൂരിപക്ഷ അഭിപ്രായമാണ്.

ഭരണപക്ഷ തീരുമാനങ്ങൾ ജനകീയ താത്പര്യങ്ങൾ ഉയർത്തുമ്പോൾ പിന്തുണക്കുകയും വീഴ്ചകൾ ഒട്ടും മറയില്ലാതെ തുറന്നു പറയുകയും ചെയ്യുന്ന പ്രതിപക്ഷത്തിൻ്റെ മാറ്റം കേരള ജനതയുടെ ശബ്ദവും ധൈര്യമാവുന്നുവെന്നത് മലയാളികളുടെ അഭിമാന നേട്ടങ്ങളിലൊന്നു തന്നെയാണ്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന സർക്കാറിനും പോരായ്മകൾ മുഖം നോക്കാതെ പറയുന്ന പ്രതിപക്ഷത്തിനും സായാഹ്നം പത്രത്തിൻ്റെയും വായനക്കാരുടെയും എല്ലാ ഭാവുകങ്ങളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *