ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമയില്‍ നിന്ന് പണം തട്ടുന്ന സംഘം പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്‌മാന്‍, റുമീസ്, സുധീഷ്, നാസിം എന്നിവരാണ് പൊലീസ് പിടിയിലായത്.

ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയ്ക്ക് അഡ്മിറ്റായെന്ന് പറഞ്ഞാണ് ഇവര്‍ ഹോട്ടലുടമയോട് പണം ചോദിച്ചത്. 40000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ബ്രോസ്റ്റഡ് ചിക്കന്‍ ആണ് കഴിച്ചത്. ബാക്കി വന്ന ഭാഗം ഇവര്‍ പാഴ്‌സലായി കൊണ്ടുപോയി. പിന്നീടാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലുടമയെ വിളിച്ച ശേഷം തങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ചികിത്സയിലാണെന്നും അറിയിച്ചു. പരാതി നല്‍കാതിരിക്കാന്‍ 40000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീടിത് 25000 രൂപയിലേക്ക് കുറച്ചു. എന്നാല്‍ ഹോട്ടലുടമ പണം നല്‍കാന്‍ തയ്യാറായില്ല. ഇദ്ദേഹം വിവരം പൊലീസില്‍ അറിയിച്ചു. ഇതോടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്.

തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ ഒരു ഹോട്ടല്‍ പൂട്ടിച്ചെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.തുടര്‍ന്ന് വേങ്ങരയിലെ ഹോട്ടല്‍ ഉടമകള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *