കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണാശ്ശേരി, തച്ചറക്കൽ വീട്ടിൽ അൻസാർ മുഹമ്മദിന്റെ (26 ) മൃതദേഹമാണ് ലഭിച്ചത്. പുലിക്കയത്തിന് അടുത്ത്, പുളിക്കൽ കടവ് പാലത്തിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടു കിട്ടിയത്.

കുന്ദമംഗലം പ്രദേശത്ത് നിന്ന് വന്ന ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്‌ഥലത്തെത്തിയത്. ഇന്നലെ വൈകിട്ട് ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ വെള്ളത്തിൽ ഇറങ്ങിയപ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി വെള്ളത്തിൽ ഒഴുക്കിൽപെട്ടു പോവുകയായിരുന്നു.

ആയിഷ നിഷിലയും, അൻസാറും ഒഴുക്കിൽപ്പെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസര വാസികളെ വിവരം അറിയിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്‌. ഐ മാരായ പി. ആർ വിജയൻ, രമേശ്‌ ബാബു, സി. പി. ഒ മാരായ ഷനിൽ കുമാർ, വിനോദ് സി. ജി, ജിനേഷ് കുര്യൻ, താമരശ്ശേരി തഹസീൽദാർ സുബൈർ, കോടഞ്ചേരി വില്ലജ് ഓഫീസർ റിയാസ്,
സന്നദ്ധ പ്രവർത്തകരായ രാഹുൽ ബ്രിഗേഡ്, എന്റെ മുക്കം സന്നദ്ധ സേന, സ്വാന്തനം ഓമശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വാർഡ് മെമ്പർമാർ സമീപവാസികളായ നാട്ടുകാർ എന്നിവരാണ് തിരച്ചിൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഒഴുക്കിൽപെട്ട് കാണാതായ പെരുമണ്ണ സ്വദേശിനി പുതിയോട്ടിൽ വീട്ടിൽ ആയിഷ നിഷിലയുടെ (21) മൃതദേഹം ഇന്നലെ തെക്കേകരോട്ട്കാരുടെ വീടിനു പുറകിൽ നിന്ന് കണ്ടെത്തിയിരുന്നു.

വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്കാണ് ഇവർ ചാലിപ്പുഴ കാണുവാനായി ഇറങ്ങിയത്. ചാലിപ്പുഴ യിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിൽ പെട്ടവരുടെ കൂട്ടത്തിലേക്ക് നിർഭാഗ്യവശാൽ വീണ്ടും രണ്ടുപേരുകൂടി..

അൻസാറിന്റെ പിതാവായിരുന്നു മുക്കത്ത് മുൻപുണ്ടായിരുന്ന മമ്മിലുക്ക് എന്ന വസ്ത്രം വ്യാപാരസ്ഥാപനം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കിണാശ്ശേരിയിലേക്ക് മാറുകയായിരുന്നു..
ഉമ്മയും മൂന്നു സഹോദരിമാരും ചേർന്നതായിരുന്നു അൻസാറിന്റെ കുടുംബം. ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇന്ന് കോടഞ്ചേരി ചാലിപുഴയിൽ വെച്ച് നഷ്ടപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *