നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കോടതി സർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വീണ്ടും വ്യക്തമാക്കി.നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിർദ്ദേശമാണ് കോടതിയിൽ നിന്ന് ഉണ്ടായത്. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിർദേശങ്ങൾ മുന്നോട്ട് വച്ച് കോടതി എൻടിഎ യുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ് നൽകി. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിനുപിന്നിലെ വാതില്‍ തുറന്നുവച്ചതും, ഗ്രേസ് മാര്‍ക്ക് അനുവദിച്ചതും അടക്കമുള്ള ഇത്തവണത്തെ പാളിച്ചകൾ ആവര്‍ത്തിക്കരുത്. ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു. സൈബർ സുരക്ഷയിലെ പോരായ്മകള്‍ തിരിച്ചറിയണം, പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയല്‍ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി ഇതിനായി മാര്‍ഗരേഖയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വിശദമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *