തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പ്രളയക്കെടുതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ പോലും സമയം ലഭിച്ചില്ല. അതിന്റെ പേരിൽ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നിരിക്കുന്നെന്നും അദ്ദേ​ഹം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ്. ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണം. അതോടൊപ്പം, ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും പിണറായി വിജയൻ പറഞ്ഞു. 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണെന്നും അദ്ദേ​ഹം പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നെന്നും മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *