യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അടക്കമുള്ള അഞ്ചു പേരെ കേരളത്തിൽ നിന്നും യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളായി തിരഞ്ഞെടുത്തതിനെതിരെ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ താനാണെന്ന് ഷാഫി പറമ്പിൽ എം എൽ എ പ്രതികരിച്ചു. നിയമന ലിസ്റ്റ് പുറത്തുവന്നയുടനെ ഇവിടത്തെ വികാരം തനിക്ക് മനസിലായിരുന്നെന്നും നിയമനം റദ്ദാക്കണമെന്ന് ഉടനടി താൻ ആവശ്യപ്പെട്ടിരുന്നെന്നും ഷാഫി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
നേതാക്കളാരും എഴുതി കൊടുത്ത് വന്ന പേരുകളല്ല ഇവയെന്നും കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ നേതാക്കന്മാരാരും ഈ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നും ഷാഫി പറഞ്ഞു. പ്രത്യേക സെല്ലാണ് നിയമനം നടത്തിയതെന്നും നിയമനങ്ങൾക്ക് സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നും എം എൽ എ വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഈ നിയമനങ്ങളിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാൽ അത്തരം പ്രസ്താവനകൾ ബാലിശമാണെന്നും നേതാക്കളുടെ മക്കളായതു കൊണ്ട് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഒന്നും തന്നെ ഇല്ലെന്നും ഷാഫി പറഞ്ഞു. പട്ടിക റദ്ദാക്കിയതോടെ അതിന്മേലുള്ള വിവാദങ്ങൾ അവസാനിച്ചുവെന്നും ഇനി ഇതിന്മേൽ ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക വിവാദമായിരുന്നു. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നങ്ങളുമായി ഈ ലിസ്റ്റിന് ബന്ധമില്ല. ഷാഫി പറമ്പിൽ പറഞ്ഞു
