പുരാവസ്തു വിൽപനക്കാരനെന്നപേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ റിമാൻഡിൽ. ഈ മാസം ഒൻപാതാം തീയതി വരെയാണ് മോൻസണിനെ റിമാൻഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.
കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സണ് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോന്‍സണ്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സണിന്റെ അക്കൗണ്ടിലെ വിവരങ്ങള്‍ തേടി ക്രൈബ്രാഞ്ച് ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ഈ വിവരം കൂടി ലഭിച്ചാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് ക്രൈബ്രാഞ്ചിന്റെ പ്രതീക്ഷ.
അതേസമയം മോൻസൻ മാവുങ്കലിൻ്റെ മ്യൂസിയത്തിലെ വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശിൽപ്പി സുരേഷ് നിർമിച്ച് നൽകിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്. മോൻസൻ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിഗ്രഹങ്ങൾ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിലെ സി ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അർധരാത്രിയോടെ കലൂരിലെ മ്യൂസിയത്തിലെത്തിയത്. കൂടെ ലോറി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നൽകിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ 9 വിഗ്രഹങ്ങളും ശിൽപ്പങ്ങളും സുരേഷ് നിർമിച്ച് മോൻസന് നൽകിയിട്ടുണ്ട്. 80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 7 ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്‍റെ പരാതി.
