തിരുവനന്തപുരം∙ ബാങ്ക് പ്രസിഡന്റുമാരായിട്ടുള്ള ആളുകൾ പ്രഥമികമായി ചില കാര്യങ്ങൾ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സിപിഎം അല്ല ഒരു ബാങ്ക് എങ്ങനെ പ്രവർത്തിക്കണം എന്നു തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘ബാങ്ക് പ്രവർത്തിക്കേണ്ടത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ്. അങ്ങനെയാണ് രാജ്യത്തെ നിയമം. സർക്കാർ, അല്ലെങ്കിൽ കേരള ബാങ്കിന് നേതൃത്വം നൽകുന്നവർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നാണ് ആദ്യം പറയേണ്ടത്. അല്ലാതെ സിപിഎമ്മാണ് തട്ടിപ്പ് നടത്തിയത്, അതുകൊണ്ട് സിപിഎം തന്നെ അത് പരിഹരിക്കും എന്ന് പറയരുത്. കേരള ബാങ്കിനെ ഉപയോഗിച്ചുകൊണ്ടാകരുത് പരിഹാരം കാണുന്നത്. പകരം വെട്ടിപ്പ് നടത്തിയ എ.സി.മൊയ്തീന്റെയോ അരവിന്ദാക്ഷന്റെയോ വസ്തുവകകളിൽ നിന്ന് ഇത് തിരിച്ചുപിടിക്കാനുള്ള നടപടിയാണുണ്ടാകേണ്ടത്. റിസർവ് ബാങ്കിന്റെ നിയമാവലിക്ക് വിധേയമായി കേരള ബാങ്കിന് സഹായിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല.

‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കിയെങ്കിൽ എന്തുകൊണ്ട് അന്ന് പരാതി നൽകിയില്ല. എം.വി.ഗോവിന്ദൻ നടത്തിയ യാത്രയിൽ എത്ര കള്ളപ്പണം ഒഴുക്കി എന്ന് വെളിപ്പെടുത്തണം. കള്ളപ്പണം ചെലവാക്കാനാണ് യാത്ര നടത്തുന്നതെങ്കിൽ അത് സിപിഎമ്മിന്റെ ശീലമായിരിക്കും. സുരേഷ് ഗോപി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് യാത്ര നടത്തുന്നത്. ഇ.ഡി അന്വേഷണം സുരേഷ് ഗോപിക്കു വേണ്ടിയല്ല.

‘‘എന്താണ് പറയുന്നതെന്ന് അറിയാത്ത ആളാണ് എം.വി.ഗോവിന്ദൻ. തലേ ദിവസം പറഞ്ഞത് പിറ്റേ ദിവസം ഓർമിക്കില്ല. അദ്ദേഹം പറയേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ആൾക്കാരെക്കുറിച്ചാണ്. എ.സി.മൊയ്തീൻ എന്തിനാണ് ഓടിയൊളിക്കുന്നത്, പണം എപ്പോൾ തിരിച്ചുകൊടുക്കും, ഒരു വരുമാനവും ഇല്ലാത്ത അരവിന്ദാക്ഷന് 50 ലക്ഷം കിട്ടിയതെങ്ങനെ ഇതെല്ലാം ഗോവിന്ദന് അറിയുന്ന കാര്യങ്ങളാണ്. കരുവന്നൂരിൽ നടന്നത് പാർട്ടിയുടെ നിർദേശപ്രകാരമാണെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്’’–മുരളീധരൻ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *