തിരുവനന്തപുരം / കോഴിക്കോട്: അമ്മയിൽ നിന്ന് അകറ്റപ്പെട്ട് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാൽ നൽകി പരിചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥ രമ്യയ്ക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെയും സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞ് വിശന്ന് വാതോരാതെ കരഞ്ഞപ്പോൾ സിവിൽ പൊലീസ് ഓഫിസർ രമ്യയ്ക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല. സ്വന്തം മുലപ്പാൽ നൽകി രമ്യ കുഞ്ഞിനെ ഊട്ടി.
ശനിയാഴ്ച രാവിലെ 22 വയസ്സുളള യുവതി, കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കുടുംബ തർക്കത്തെത്തുടർന്ന് അച്ഛൻ കുഞ്ഞിനെ, അമ്മയുടെ അടുക്കൽ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ വയനാട് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു. സംസ്ഥാന അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുൽത്താൻ ബത്തേരി പൊലീസ് കണ്ടെത്തി.
എന്നാൽ, 12 ദിവസം മാത്രമായ കുഞ്ഞ് ഇതിനിടെ മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചു കഴിഞ്ഞിരുന്നു. അവശനിലയിലായ കുഞ്ഞിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുഞ്ഞിൻറെ ഷുഗർ ലെവൽ കുറവാണെന്ന് കണ്ടെത്തി. ഇതിനിടെയാണ് കുഞ്ഞിനെ തിരഞ്ഞ് ചേവായൂർ പൊലീസ് സംഘം വയനാട് എത്തിയത്. കുഞ്ഞിൻറെ ഷുഗർ ലെവൽ താഴ്ന്നെന്ന് മനസിലാക്കിയ രമ്യ, ഡോക്ടറോട് താൻ മൂലയൂട്ടുന്ന അമ്മയാണെന്ന കാര്യം അറിയിച്ചു. തുടർന്ന് ഡോക്ടറുടെ അനുമതിയോടെ കുഞ്ഞിനെ ഏറ്റുവാങ്ങി മൂലയൂട്ടി. വിശന്നിരുന്ന ആ കുരുന്ന ജീവൻ, ക്ഷീണിതനായി ഉറക്കം ആരംഭിച്ചു. തുടർന്ന് രാത്രി തന്നെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചു. രമ്യയുടെ പ്രവർത്തി സേനയിൽ ഏറെ പ്രസംശകൾ ഏറ്റുവാങ്ങി.
നാല് വർഷം മുമ്പ് പൊലീസ് സേനയിൽ ചേർന്ന രമ്യ, കോഴിക്കോട് ചിങ്ങപുരം സ്വദേശിനിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ആംഡ് പൊലീസ് ബറ്റാലിയൻറെ നാലാം ദളത്തിൽ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിക്ക് ശേഷമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂർ എൽ.പി.സ്കൂൾ അധ്യാപകൻ അശ്വന്ത് വിശ്വൻ.വി.ആർ ആണ് ഭർത്താവ്.
മുലപ്പാൽ നൽകി കുഞ്ഞിൻറെ ജീവൻ രക്ഷിച്ച എം.ആർ. രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമൻറേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂർവ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വർധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാൽ നൽകി രക്ഷിക്കാൻ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നൽകാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് രമ്യയ്ക്ക് സമ്മാനിച്ചു. പൊലീസിൻറെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർട്ടിഫിക്കറ്റിൽ കുറിച്ചു
