തൃശ്ശൂരിലെ നന്ദിലത്ത് ജി മാർട്ട് സ്ഥാപനത്തിൽനിന്ന് എച്ച്.ആർ മാനേജർ വിവിധ കാലയളവുകളിലായി തട്ടിയത് 58 ലക്ഷത്തോളം രൂപ ! ഇത്രയും കാലം കമ്പനിയെ ഇത്തരത്തിൽ കബളിപ്പിച്ച കഥ കേട്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ജീവനക്കാരും അന്വേഷണ ഉദ്യോഗസ്ഥരും.
വളരെ വിദഗ്ധമായാണ് പ്രതി ലക്ഷങ്ങൾ സ്ഥാപനത്തിൽനിന്ന് കബളിപ്പിച്ചത്. 2018 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇതിനായി സ്ഥാപനത്തിൽ ജോലി ചെയ്യാത്തവരുടെയും ജോലിക്ക് ചേരാത്തവരുടെയും ബാങ്ക് അക്കൗണ്ടുകളും ഐ.എഫ്.എസ്.സി കോഡുകളും പ്രതി ശേഖരിച്ചു. തുടർന്ന് ഇവരുടെയെല്ലാം പേരിൽ ശമ്പളം എഴുതിവാങ്ങിച്ച് പ്രതി കോർപ്പറേറ്റ് ഓഫിസിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.
ഗുരുവായൂര്‍ തൈക്കാട് സ്വദേശി ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ പണമെല്ലാം പ്രതി സ്വന്തം അക്കൗണ്ടിലേക്കും തന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നു. ഫെബ്രുവരി 25നാണ് ഈ വിഷയം സംബന്ധിച്ച് തൃശൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. പരാതി ലഭിച്ച ശേഷം പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ കീഴടങ്ങിയത്.
