ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് നാരങ്ങാലോറിക്ക് നേരെ പശു ഗുണ്ടകളുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പശുക്കടത്ത് ആരോപിച്ച് 20ഓളം പേരുടെ സംഘമാണ് ആക്രമണം നടത്തിയത്.

ശനിയാഴ്ച വൈകീട്ടോടെയാണ് പഞ്ചാബിലെ ബാത്തിന്‍ഡയിലേക്ക് നാരങ്ങയുമായി പോവുകയായിരുന്ന ലോറിക്ക് നേരെ ആക്രമണമുണ്ടായത്. സോനു ബന്‍ഷിറാം, സുന്ദര്‍ സിങ് എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഹൈവേയില്‍ മഴമൂലം ലോറി നിര്‍ത്തി വിശ്രമിക്കുന്നതിനിടെ 20ഓളം പേരെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി.

ആള്‍ക്കൂട്ടം എത്തിയപ്പോള്‍ കൊള്ളയടിക്കാനാണെന്ന് വിചാരിച്ച് തങ്ങള്‍ ട്രക്കുമായി സ്ഥലത്ത് നിന്ന് പോയെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, സമീപത്തെ ടോള്‍ പ്ലാസയില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ ആള്‍ക്കൂട്ടമെത്തി വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന് ലോറി തുറന്ന് പരിശോധിച്ചപ്പോള്‍ വണ്ടിക്കുള്ളില്‍ നാരങ്ങയാണെന്ന് മനസിലായതോടെ ഇവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ലോറിയിലുള്ളവര്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *