മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം.

ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു. തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. രാവിലെ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി. മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ദൃശ്യങ്ങൾ പകർത്തുകയും വിശദീകരണം റിപ്പോർട്ട് ചെയ്യുന്നതിന് ഇടക്കാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ആശുപത്രിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയ സൗജന്യ സ്ഥലത്താണ് അപകടം നടന്നത്. അശാസ്ത്രീയമായാണ് അവിടെ മണ്ണെടുത്തത് എന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്പിയെയും കളക്ടറെയും വിളിച്ചിട്ടുണ്ട്. നടപടി എടുക്കും. വെള്ളം ഒലിച്ച് വരികയാണ്. നിര്‍മാണം നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുണ്ട്. സമീപത്ത് മറ്റ് കെട്ടിടങ്ങളില്ല. സ്‌കൂളുമായി നല്ല ദൂരമുള്ള സ്ഥലത്താണ് മണ്ണിടിയുന്നത്’, എന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സ്വകാര്യ ഭൂമിയിലാണ് മണ്ണെടുപ്പ് നടന്നതെന്നാണ് മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ റിന്‍ഷ പ്രതികരിച്ചത്. നഗരസഭ അറിയാതെയാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്നും അപേക്ഷ നല്‍കാതെയാണ് മണ്ണെടുത്തതെന്നും റിന്‍ഷ പറഞ്ഞു.
ആശുപത്രിക്ക് വേണ്ടിയല്ല ഈ സ്ഥലത്ത് നിര്‍മാണം നടക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ഉമ്മറും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *