നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍, അമ്പലപ്പുഴയില്‍ നടന്ന തിരഞ്ഞെടുപ്പ് വീഴ്ച അന്വേഷിച്ച സിപിഎം പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു. എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാർട്ടിക്ക് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. അച്ചടക്ക നടപടി സംബന്ധിച്ച് റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടില്ലെന്നാണ് സൂചന.
മുന്‍ മന്ത്രി ജി സുധാകരനെതിരെ ഉയര്‍ന്നിരുന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാണ് സിപിഎം അന്വേഷണ കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ലെന്നു മാത്രമല്ല, സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചതുമില്ല. നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്ന ഗുരുതര കണ്ടെത്തലും കമ്മീഷനില്‍ നിന്നുണ്ടായതായാണ് അറിയുന്നത്. സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ഈ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതില്‍ സെക്രട്ടറിയേറ്റാകും അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *