കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായാണ് വിവരം.

ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ‘കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി.’- കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ മരം മുറി കേസൊതുക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സ്ഥലംമാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *