കൊച്ചി രാസ ലഹരി കേസില്‍ അന്തര്‍ സംസ്ഥാന ഡ്രഗ് ഡീലര്‍ വരുണ്‍ ദേവിന്റെ ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എക്‌സൈസ് അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. ലഹരി വാങ്ങാന്‍ ഇന്ത്യാ-പാക്‌സ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വരെ വരുണ്‍ എത്തിയെന്നാണ് വിവരം. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന രാജസ്ഥാനിലെ പ്രദേശങ്ങളില്‍ വരുണ്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ പൂട്ടിപ്പോയ ചില ഫാര്‍മാ കമ്പനികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

രാജസ്ഥാന്‍, ഡല്‍ഹി, ഛണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി എത്തിച്ചത്. കേരളത്തിലേക്ക് 35 കിലോ എംഡിഎംഎ എത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു. ഇതിലൂടെ വരുണ്‍ സമ്പാദിച്ചത് കോടികളാണ്. വരുണ്‍ ദേവിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. ലഹരിക്കടത്തിന് രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

ഓപ്പറേഷന്‍ വരുണ്‍ ദേവിലൂടെയാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. ഓണക്കാലത്ത് വലിയ അളവിലുള്ള രാസ ലഹരികളാണ് വരുണ്‍ ദേവ് കൊച്ചിയിലേക്ക് എത്തിച്ചത്. ഇത് സംബന്ധിച്ച് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം എ സി പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വരുണ്‍ ദേവിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *