അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചുമാണ് എല്ലാകാര്യവും ചെയ്തതെന്ന് ഫൈൻഡ് അർജുൻ ആക്ഷൻ കമ്മിറ്റി കൺവീനർ നൗഷാദ് തെക്കയിൽ. മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതും കുടുംബത്തെ അറിയിച്ചതിന് ശേഷമാണെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ആക്ഷൻ കമ്മിറ്റി ഒരു പണപിരിവും നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാൻ തയ്യാറാണെന്നും നൗഷാദ് പ്രതികരിച്ചു. മനാഫിനെതിരായ ആരോപണങ്ങളിൽ മനാഫ് തന്നെ പ്രതികരിക്കുമെന്നും നൗഷാദ് പറഞ്ഞു.അതിനിടെ, വിമർശനങ്ങളിൽ പ്രതികരണവുമായി ഈശ്വർ മാൽപെ രംഗത്തെത്തി. തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ പറഞ്ഞു. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുൻ്റെ കുടുംബം നടത്തിയ വിമ‍ർശനങ്ങളോട് ഈശ്വ‍ർ മൽപെയുടെ പ്രതികരണം. യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയിൽ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അർജുന്റെ കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്തിയില്ലെങ്കിൽ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *