തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനത്തിൽ സിപിഎമ്മിനുള്ളിൽ പുതിയ വിവാദം. തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുപറഞ്ഞു. ”ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും”- എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഏകീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. ഭരണമുന്നണിയിലെ യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയതോടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഒക്ടോബർ 29ലെ ഉത്തരവ് മരവിപ്പിച്ചു. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു നിർണായകവും നയപരവുമായ വിഷയത്തിൽ ധനവകുപ്പ് ഉത്തരവിറക്കിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ തികച്ചും അസാധാരണമാണ്. പുതിയ സംസ്ഥാന സെക്രട്ടറിയുടെ കീഴിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

“തീരുമാനവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജന സംഘടനകൾ ഇതിനെ എതിർത്തു. അവരുടെ എതിർപ്പ് തെറ്റെന്ന് പറയാനാവില്ല ”- ദ ന്യൂ ഇന്ത്യൻ എക്സപ്രസിനോട് എം വി ഗോവിന്ദൻ പറഞ്ഞു. ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണോ സർക്കാർ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു തനിക്കറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി പാർട്ടി സെക്രട്ടറി പറഞ്ഞു. പാർട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവ് ആയതുകൊണ്ടുതന്നെയാണ് അതു പിൻവലിക്കേണ്ടി വന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നു തന്നെയാണ് പാർട്ടി നിലപാടെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

പെൻഷൻ പ്രായം വർധിപ്പിച്ച ഉത്തരവ് മരവിപ്പിച്ച സർക്കാർ തീരുമാനം യുഡിഎഫിന്റെ വിജയമാണെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇത് പൂർണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സാമൂഹിക സാഹചര്യമോ തൊഴിൽ മേഖലയിലെ അനിശ്ചിതത്വമോ പരിഗണിക്കാതെ എടുത്ത തെറ്റായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡിവൈഎഫ്ഐ ഉത്തരവ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുകയും യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇത് സഹായിക്കുമെന്നും പറഞ്ഞു.

ബന്ധപ്പെട്ട കമ്മീഷന്റെ ശുപാർശകളുടെ ഭാഗമായാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. വൻ സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ തീരുമാനിക്കുമോ എന്ന ചർച്ചയും ഇതിനോട് അനുബന്ധിച്ച് പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *