പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത നടപടിക്കെതിരെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വി ഡി സതീശനോട് രാഷ്ട്രീയമായി വിയോജിക്കാനും എതിർക്കാനും ആർക്കും അവകാശമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ മനുഷ്യരെ ചേർത്തുനിർത്തുന്ന ഒരു പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
പുനർജനി പദ്ധതിയിൽ ആദ്യമായി അന്വേഷണം ആവശ്യപ്പെട്ടത് വി ഡി സതീശൻ തന്നെയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ അതിനെ പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് സിപിഎം ആരോപണം ഉന്നയിച്ചു. ആ ആരോപണത്തിന് മറുപടിയായി വി ഡി സതീശൻ പറഞ്ഞത് “ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
