തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. തന്റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിന്റെ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിര്‍ദ്ദേശവും ഹൈക്കമാണ്ട് നല്‍കിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്നും നേതൃത്വം നല്‍കിയത് എസ്എഫ്‌ഐക്കാരാണെന്നും ആന്റി റാഗിങ് സ്‌ക്വാഡ് 97 പേരുടെ മൊഴിയെടുത്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ട്. എന്നാല്‍, ഡീബാര്‍ ചെയ്ത പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പോയി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഞെട്ടിക്കുന്നതായിരുന്നു. ഗുണദോഷിക്കാന്‍ മര്‍ദിച്ചുവെന്ന വിധി ന്യായം ഞെട്ടിച്ചു.

എത്ര നിസാരമായാണ് കോടതി ഇക്കാര്യം വിലയിരുത്തിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹൈക്കോടതി വിധി കോട്ടയത്തെ കുട്ടികള്‍ക്ക് പ്രേരകമായി. ഒരു പൗരനെന്ന നിലയില്‍ ഉത്തരവിനെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ഒരു കുട്ടിയെ റാഗ് ചെയ്ത് തല്ലി കൊന്നിട്ട് പ്രതികളെ തിരിച്ചടുക്കുകയാണെന്നും പൊലീസും സര്‍വകലാശാലയും പ്രതികളെ സഹായിക്കുകയാണെന്നും എത്ര രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഇവരെന്ന് ഇപ്പോള്‍ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *