രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം.രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ചതാണെന്ന് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍പറഞ്ഞു .ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രഖ്യാപനമായി. പുത്തരിക്കണ്ടം മൈതാനിയിൽ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബജറ്റിന്‍റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണ്. അധിക ചെലവ് 1715 കോടിയെന്നാണ് പറഞ്ഞിരിക്കുന്നത്. 20,000 കോടിയുടെ ഉത്തജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവല്ലേ.

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂര്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങള്‍ കുത്തിനിറച്ചു. സര്‍ക്കാരിന് സ്ഥല ജല വിഭ്രാന്തിയാണോ എന്ന് സംശയം ഉണ്ട്. ബജറ്റില്‍ പറയേണ്ടത് നയ പ്രഖ്യാപനത്തിലും നയ പ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലുമാണ്‌ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നടന്നത് ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടത്ത് പ്രസംഗിക്കുന്നത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗം ആണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടന അനുസരിച്ച് ആന്വല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേയ്റ്റ്‌മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയല്ല.

ബജറ്റിലെ സാമ്പത്തിക കണക്കുകളിലുള്ള അവ്യക്തത വ്യക്തമാണ്. 1715 കോടി രൂപയുടെ അധിക ചിലവെന്നാണ് പറഞ്ഞത്. പക്ഷേ 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേ. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല. ഫലത്തില്‍ റവന്യൂ കമ്മി 37,000 കോടിയാകും, ഇതും രേഖകളില്‍ നിന്ന് ഇത് മറച്ചുവെച്ചു.

സാമ്പത്തിക ഉത്തേജന പാക്കേജ് വഞ്ചനയാണ്. കരാറുകാരുടെ പണവും പെന്‍ഷനും കൊടുക്കാനാണ് പണം നീക്കിവെച്ചത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.

കൂടാതെ എം.എല്‍.എമാരുടെ അസറ്റ് ഡവലപ്പ്‌മെന്റ് ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ എടുക്കാനുള്ള തീരുമാനം ഉണ്ട്. അത് തങ്ങള്‍ക്കൂടി സമ്മതിച്ചതാണ്. മുഖ്യമന്ത്രി നേതാക്കളുമായി ഇക്കാര്യം കൂടി ആലോചിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *