ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ് നടക്കുന്നത് . ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്നാണ് വലിയ പദ്ധതി വിഭാവനം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, തിരക്കിട്ടായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായാണ് ഒരു കോടി രൂപ ചെലവഴിച്ചത്. എന്നാല്‍ 2018ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. പദ്ധതിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡിടിപിസിയില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *