വിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപരും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.

ജാമ്യം റദ്ദാക്കാന്‍ നീക്കം നടത്തില്ലെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോര്‍ജ് മറുപടി നല്‍കിയിരുന്നു.

പൊലീസിന് മുന്നില്‍ ഹാജരാകാതെ അന്വേഷണവുമായി സഹകരിക്കാത്ത പി സി ജോര്‍ജിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണോയെന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ല, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണമുണ്ടാകില്ലെന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് പി.സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ച അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *